രാത്രിമഴ - സുഗതകുമാരി

രാത്രിമഴ - സുഗതകുമാരി


രാത്രിമഴ,ചുമ്മാതെ 
കേണും ചിരിച്ചും
 
വിതുമ്പിയും നിര്‍ത്താതെ
 
പിറുപിറുത്തും നീണ്ട
 
മുടിയിട്ടുലച്ചും
 
കുനിഞ്ഞിരിക്കുന്നോരു
 
യുവതിയാം ഭ്രാന്തിയെപ്പോലെ.
 

രാത്രിമഴ,മന്ദമീ-
 
യാശുപത്രിക്കുള്ളി-
 
ലൊരുനീണ്ട തേങ്ങലാ-
 
യൊഴുകിവന്നെത്തിയീ-
 
ക്കിളിവാതില്‍വിടവിലൂ-
 
ടേറേത്തണുത്തകൈ-
 
വിരല്‍ നീട്ടിയെന്നെ -
 
തൊടുന്നൊരീ ശ്യാമയാം
 
ഇരവിന്‍റെ ഖിന്നയാം പുത്രി.
 

രാത്രിമഴ,നോവിന്‍
 
ഞരക്കങ്ങള്‍ ഞെട്ടലുകള്‍,
 
തീക്ഷ്ണസ്വരങ്ങള്‍
 
പൊടുന്നനെയൊരമ്മതന്‍
 
ആര്‍ത്തനാദം!.........ഞാന്‍
 
നടുങ്ങിയെന്‍ ചെവിപൊത്തി-
 
യെന്‍ രോഗശയ്യയി-
 
ലുരുണ്ടു തേങ്ങുമ്പൊഴീ-
 
യന്ധകാരത്തിലൂ-
 
ടാശ്വാസ വാക്കുമാ-
 
യെത്തുന്ന പ്രിയജനം പോലെ.
 

ആരോ പറഞ്ഞു
 
മുറിച്ചു മാറ്റാം കേടു-
 
ബാധിച്ചോരവയവം;
 
പക്ഷെ,കൊടും കേടു
 
ബാധിച്ച പാവം മനസ്സോ?
 

രാത്രിമഴ,പണ്ടെന്‍റെ
 
സൗഭാഗ്യരാത്രികളി-
 
ലെന്നെച്ചിരിപ്പിച്ച
 
കുളിര്‍കോരിയണിയിച്ച,
 
വെണ്ണിലാവേക്കാള്‍
 
പ്രിയംതന്നുറക്കിയോ-
 
രന്നത്തെയെന്‍ പ്രേമസാക്ഷി.
 

രാത്രിമഴ,-ഇന്നെന്‍റെ
 
രോഗോഷ്ണശയ്യയില്‍,
 
വിനിദ്രയാമങ്ങളി-
 
ലിരുട്ടില്‍ തനിച്ചു കര-
 
യാനും മറന്നു ഞാ-
 
നുഴലവേ,ശിലപോലെ-
 
യുറയവേ ദുഃഖസാക്ഷി.
 

രാത്രിമഴയോടു ഞാന്‍
 
പറയട്ടെ,നിന്‍റെ
 
ശോകാര്‍ദ്രമാം സംഗീത-
 
മറിയുന്നു ഞാന്‍;നിന്‍റെ-
 
യലിവും അമര്‍ത്തുന്ന
 
രോഷവും,ഇരുട്ടത്തു
 
വരവും,തനിച്ചുള്ള
 
തേങ്ങിക്കരച്ചിലും
 
പുലരിയെത്തുമ്പോള്‍
 
മുഖം തുടച്ചുള്ള നിന്‍
 
ചിരിയും തിടുക്കവും
 
നാട്യവും ഞാനറിയും;
 
അറിയുന്നതെന്തുകൊ-
 
ണ്ടെന്നോ?സഖീ,ഞാനു-
 
മിതുപോലെ, രാത്രിമഴപോലെ